ഭരമേൽപിക്കുന്നതിലെ ശിർക്ക്

തവക്കൽതു അലല്ലാഹ്’ എന്നെഴുതിയ സ്റ്റിക്കർ പലരും വീട്ടിലും വാഹനത്തിലുമൊക്കെ ഒട്ടിക്കാറുണ്ട്. ചിലർക്കെങ്കിലും അതിന്റെ അർഥം അറിയില്ല. ‘ഞാൻ അല്ലാഹുവിൽ ഭരമേൽപിച്ചിരിക്കുന്നു’ എന്നതാണ് അതിന്റെ അർഥം. മനസ്സിൽ നിന്നാണ് ഇതുണ്ടാകുന്നത്.

അല്ലാഹുവിനുള്ള ആരാധനയുടെ ഇനങ്ങളിലെ സുപ്രധാനമായ ഒന്നാണിത്. അല്ലാഹു പറയുന്നു: “നിങ്ങൾ വിശ്വാസികളാണെങ്കിൽ അല്ലാഹുവിൽ നിങ്ങൾ ഭരമേൽപിക്കുക’’ (ക്വുർആൻ 5:23).

ഈമാനിന്റെയും ഇസ്‌ലാമിന്റെയും നിബന്ധകളിൽ പെട്ടതാണ് അല്ലാഹുവിൽ ഭരമേൽപിക്കുക എന്നത്. “മൂസാ പറഞ്ഞു: ‘എന്റെ ജനങ്ങളേ, നിങ്ങൾ അല്ലാഹുവിൽ വിശ്വസിച്ചിട്ടുണ്ടെങ്കിൽ അവന്റെ മേൽ നിങ്ങൾ ഭരമേൽപിക്കുക. നിങ്ങൾ അവന്ന് കീഴ്‌പ്പെട്ടവരാണെങ്കിൽ.’’ (10:84).

തൗഹീദിന്റെ മുഖ്യവും ഉന്നതവുമായ സ്ഥാനത്ത് നിൽക്കുന്നതുമാണത്. കാരണം അതിലൂടെയാണ് സൽകർമങ്ങളുണ്ടാകുന്നത്. മതപരവും ഭൗതികവുമായ എല്ലാ കാര്യങ്ങളിലും അല്ലാഹുവിൽ മാത്രം ഭരമേൽപിച്ചാൽ അല്ലാഹുവോടുള്ള ആത്മാർഥതയും (ഇഖ്‌ലാസും) ബന്ധവും നന്നായി.

“ഉദയസ്ഥാനത്തിന്റെയും അസ്തമയസ്ഥാനത്തിന്റെയും രക്ഷിതാവാകുന്നു അവൻ. അവനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാൽ ഭരമേൽപിക്കപ്പെടേണ്ടവനായി അവനെ സ്വീകരിക്കുക’’ (73:9).

“വല്ലവനും അല്ലാഹുവിന്റെ മേൽ ഭരമേൽപിക്കുന്നപക്ഷം അവന്ന് അല്ലാഹു തന്നെ മതിയാകുന്നതാണ്... (65:3).

ഇബ്‌നുൽ ക്വയ്യിം(റഹി) പറയുന്നു: “അല്ലാഹുവിൽ ഭരമേൽപിക്കൽ ഈമാനിന്റെ നിബന്ധനയാക്കിവെച്ചിരിക്കുകയാണ്. ഒരു അടിമയുടെ വിശ്വാസം ശക്തിപ്പെടുന്നതനുസരിച്ച് തവക്കുലിനും ശക്തി കൂടിവരുന്നു. വിശ്വാസം ദുർബലപ്പെട്ടാൽ തവക്കുലും

ദുർബലപ്പെടും. തവക്കുൽ ദുർബലമാണെങ്കിൽ അത് വിശ്വാസ ദൗർബല്യത്തിന്റെ അടയാളമാണ്. അല്ലാഹു വിശുദ്ധ ക്വുർആനിൽ പലയിടങ്ങളിലും തവക്കുലിനെയും ആരാധനയെയും, തവക്കുലിനെയും വിശ്വാസത്തെയും, തവക്കുലിനെയും തക്വ്‌വയെയും, തവക്കുലിനെയും ഇസ്‌ലാമിനെയും, തവക്കുലിനെയും ഹിദായത്തിനെയും ഒന്നിപ്പിച്ചുകൊണ്ടാണ് പറയുന്നത്. ഈമാനിന്റെയും ഇഹ്‌സാനിന്റെയും ഇസ്‌ലാമിലെ സകല കർമങ്ങളുടെയും അടിസ്ഥാനം തവക്കുലാണെന്ന് ഇതിൽനിന്നും നമുക്ക് മനസ്സിലാക്കാം. ശരീരത്തിൽ തലക്കുള്ള സ്ഥാനമാണ് ഇസ്‌ലാമിൽ തവക്കുലിനുള്ളത്. തലയില്ലാതെ ശരീരത്തിന്റെ നിലനിൽപ്പ് അസാധ്യം. അതേപ്രകാരം വിശ്വാസവും അതിന്റെ പ്രവർത്തനങ്ങളും തവക്കുലിൽ അധിഷ്ഠിതമാണ്.’’

വിശ്വാസിയുടെ ഏറ്റവും നല്ല വിശേഷണമായിട്ടാണ് അല്ലാഹു തവക്കുലിനെ പരിചയപ്പെടുത്തുന്നത്: “അല്ലാഹുവെപ്പറ്റി പറയപ്പെട്ടാൽ ഹൃദയങ്ങൾ പേടിച്ച് നടുങ്ങുകയും അവന്റെ ദൃഷ്ടാന്തങ്ങൾ വായിച്ചു കേൾപിക്കപ്പെട്ടാൽ വിശ്വാസം വർധിക്കുകയും തങ്ങളുടെ രക്ഷിതാവിന്റെ മേൽ ഭരമേൽപിക്കുകയും ചെയ്യുന്നവർ മാത്രമാണ് സത്യവിശ്വാസികൾ’’ (ക്വുർആൻ 8:2).

വിശ്വാസിയുടെ മൂന്ന് ഗുണങ്ങൾ ഈ വചനത്തിലൂടെ അല്ലാഹു എടുത്തുപറയുന്നു. 1) ഭയം. 2) വിശ്വാസ വർധനവ്. 3) അല്ലാഹുവിൽ മാത്രം ഭരമേൽപിക്കൽ.

അല്ലാഹുവിൽ ഭരമേൽപിക്കുന്നത് കാരണങ്ങളുമായി ബന്ധപ്പെടുന്നതിനോ, കാരണങ്ങളെ സ്വീകരിക്കുന്നതിനോ എതിരല്ല. കാരണങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ് അല്ലാഹുവിന്റെ ഖദ്‌റുകൾ തീരുമാനിക്കപ്പെട്ടിട്ടുള്ളത്. തവക്കുലിന് അല്ലാഹുവിന്റെ കൽപനയുള്ളതോടൊപ്പം തന്നെ കാരണങ്ങളുമായി ബന്ധപ്പെടാനും അവൻ കൽപിക്കുന്നു. അപ്പോൾ കാരണങ്ങളുമായി ബന്ധപ്പെടലും അല്ലാഹുവിന്നുള്ള അനുസരണമാണ്. തവക്കുൽ ഹൃദയംകൊണ്ടുള്ള പ്രവർത്തനമാണെങ്കിൽ ഇത് അവയവങ്ങൾ കൊണ്ടുള്ള പ്രവർത്തനമാണ്.

പലരും അല്ലാഹുവല്ലാത്തവരിൽ ഭരമേൽപിക്കുന്നവരായി ഉണ്ട്. കന്നുകാലികളെയും കൃഷിയെയുമൊക്കെ സംരക്ഷിക്കാൻ മരണപ്പെട്ടവരുടെ പേരിൽ നേർച്ചയാക്കുന്നവർ അവരിൽ തവക്കുൽ ചെയ്യുകയാണ് ചെയ്യുന്നത്. രോഗം മാറുവാനും ആപത്തുകൾ തടയാനുമൊക്കെ ഐക്കല്ലും ഏലസ്സും കെട്ടുന്നവരും അല്ലാഹുവിലല്ല തവക്കുൽ ചെയ്യുന്നത്.

എന്നാൽ വാങ്ങുക, വിൽക്കുക തുടങ്ങി കഴിവുള്ള കാര്യങ്ങൾ മറ്റൊരു വ്യക്തിയെ ഏൽപിക്കൽ അനുവദനീയമാണ്. പക്ഷേ, അവനിൽ ഏൽപിച്ച കാര്യങ്ങളിൽ ഗുണം ലഭിക്കാനും കാര്യങ്ങൾ എളുപ്പവും ലളിതവുമാകാനും അല്ലാഹുവിലാണ് ഭരമേൽപിക്കേണ്ടത്. കാര്യങ്ങൾ നേടാൻ ഒരു വ്യക്തിയിൽ ഭരമേൽപിക്കൽ കാരണങ്ങളുമായി ബന്ധപ്പെടലാണ്. കാരണങ്ങളിൽ മാത്രം അവലംബിക്കരുത്. മറിച്ച് ആ കാരണങ്ങളെ ഉണ്ടാക്കിയ അല്ലാഹുവിലാണ് ഭരമേൽപിക്കേണ്ടത്.

പോസ്റ്റ് ഷെയർ ചെയ്യൂ